Wednesday 8 August 2012

ഗുജറാത്ത് ഡയറീസ്..

"സാലെ, തു മേരാ ഭഗവാന്‍ കൊ പാവ് മാരാ" എന്നുള്ള അലര്‍ച്ചയും മുതുകത്തു പിറകില്‍ നിന്നും ജയന്‍ സ്റ്റൈലില്‍ ഒരു ചവിട്ടും കിട്ടിയപ്പോഴാണു ഞാന്‍ എന്തൊ തെറ്റ് ചെയ്തിരിക്കുന്നു എന്നു മനസ്സിലായത്. അതു വരെ എന്‍റെ തോളില്‍ കയ്യിട്ടു നടന്ന രജനീഷ് ആണു ഇതു ചെയ്തതു എന്നെനിക്കു അപ്പോള്‍ മനസ്സിലായിരുന്നില്ല.മുഖം കുത്തി വീണ ഞാന്‍ പെട്ടെന്നു തന്നെ 
ചാടിയെണീറ്റ് നിന്നപ്പോള്‍ അവന്‍ പിന്നെയും എന്തൊക്കെയൊ പറഞ് കൊണ്ടു വന്നു മുഖത്തിനെ ലക്ഷ്യമാക്കി ഒരിടി,പക്ഷെ പഴയ കരാട്ടക്കാരന്‍ ആയതു കൊണ്ട് ചാടി മറിഞ്ഞ് ഒഴിഞ്ഞു .അപ്പോഴേക്കും കൂടെയുള്ള സുഹ്രുത്തുക്കള് ഓടി വന്നു അവനെ പിടിച്ചു മാറ്റി.അപ്പോഴും അവന്‍ ഈറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ടിരുന്നു.

എന്താണു ശെരിക്കും സംഭവിച്ചതു? എല്ലാം ഒന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.കഴിഞ്ഞ കാര്യങള്‍ എല്ലാം ഒരു സിനിമ പോലെ മനസ്സിലൂടെ ഓടിപ്പോയി.സുഹ്രുത്തുക്കളെല്ലാം കൂടെ എന്നെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗുജറാത്തിലെ സൂറത്തിലോട്ട് കയറ്റി വിട്ടതു മുതല്‍ ഉള്ള ഓരോ കാര്യങളും മനസ്സിലൂടെ ഓടിപ്പോകുന്നു, ഇവിടെ എത്തിയിട്ട് 3 മാസം തികഞ്ഞതെ ഉള്ളൂ.എന്നും വൈകീട്ടു കോളനിയിലെ റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതു കൊണ്ടു അവിടെയുള്ള എല്ലാ കുട്ടികളുമായും നല്ല സുഹ്രുദ് ബന്ധത്തിലാണ്. ഇന്നു ഞായറാഴ്ച ഒരു റ്റീമുമായി മാച്ച്  കളിക്കാന്‍ അടുത്തുള്ള ഗ്രൌണ്ടിലോട്ട് ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നു പോകുകയായിരുന്നു,
അപ്പോഴാണു മുന്നില്‍ എന്നോ ചത്ത ഒരു പാമ്പിന്‍റെ മുള്ള് കിടക്കുന്നതു എന്‍റെ ശ്രദ്ധയില്‍ പെട്ടത്.പിറകില്‍ വരുന്നവരുടെ കാലില്‍ തട്ടരുതല്ലൊ 
എന്നു കരുതി ഞാന്‍ എന്‍റെ ഷൂ കൊണ്ടു അതിനെ ഒരു സൈഡിലോട്ടു മാറ്റിയിട്ടു. അതാണു ഈ പുകിലിനെല്ലാം കാരണം. പാമ്പ് അവന്‍റെ ആരാധ്യവസ്തു ആണെന്നു മനസ്സിലാക്കാത്ത ഞാന്‍ അതിനെ കാലു കൊണ്ടു ചവിട്ടി അവഹെളിച്ചു ഇതാണു അവന്‍ പ്രകോപിതനാകാന്‍ കാരണം.


  അപ്പോഴും അവന്‍  കലി അടങാതെ എന്നെ കുറെ തെറി വിളിച്ചു കൊണ്ടിരിക്കുകയാണു, കുറെ ആളുകള്‍ എന്‍റെ കൂടെ നിന്നു എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടു. അവനെ കുറെ ആളുകള്‍ കാര്യം പറ്ഞ്ഞു മനസ്സിലാക്കാനും ശ്രെമിക്കുന്നുണ്ട്.ഞാന്‍ കുറച്ചു നേരം കഴിഞ്ഞപ്പോള്‍  നേരെ അവന്‍റെ അടുത്തോട്ടു പോയി പറഞ്ഞു ‘സോറി, ഇതു നിന്‍റെ ഭഗവാന്‍ ആണെന്നു എനിക്കറിയില്ലായിരുന്നു, ഞങളുടെ കേരളത്തില്‍ എല്ലാ മതക്കാരും പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുകയാണു പതിവ് പിന്നെ ഈ മുള്ള് ആരുടെയും കാലില്‍ കൊള്ളരുതല്ലൊ എന്നുള്ളതു മാത്രം ആയിരുന്നു എന്‍റെ ഉദ്ദേശം` അത് നിന്‍റെ ആരാധ്യ വസ്തു ആണ് എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അങിനെ ചെയ്യുമായിരുന്നില്ല’. ഇതു കേട്ട് അവന്‍ ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്‍റെ നേരെ നോക്കി, അടുത്ത ഇടി പ്രതീക്ഷിച്ചു നിന്ന  എന്‍റെ നെരെ അവന്‍ കൈ നീട്ടി ഹസ്തദാനം നടത്തി പറഞ്ഞു ‘നീ എന്‍റെ ദൈവത്തെ അപമാനിച്ചതു കണ്ടപ്പോള്‍ എനിക്കു കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല അതു കൊണ്ടു സംഭവിച്ചു പോയതാണ്  സാരമില്ല‘. മുതുകത്തു കിട്ടിയ വേദനയോട് സാരമില്ല എന്നു പറഞ്ഞിട്ടു കാര്യമില്ലല്ലൊ. അപ്പോള്‍ തന്നെ ഞാന്‍ എല്ലാവരോടും കൂടെ ആയി പറഞ്ഞു ‘ഇനി ഞാന്‍ വഴിയില്‍ നിന്നും പാമ്പിന്‍റെ മുള്ളല്ല ഒരു മീന്‍റെ മുള്ള് പോലും മാറ്റിയിടില്ല‘അതു കേട്ട് എല്ലാവരും ചിരിച്ചു വീണ്ടും ഒന്നും സംഭവിക്കാത്ത പോലെ ഗ്രൌണ്ടിലെത്തി കളി തുടങി.....

Tuesday 17 April 2012

സ്വപ്ന നഗരി..




മലയാളി യുവാക്കളുടെ സ്വപ്ന ഭൂമിയായ ദുബായിയില്‍ ജോലി കിട്ടി ഞാന്‍ എത്തിയിരിക്കുന്നു,റോഡ് പണിയാണു കമ്പനി ചെയ്യുന്നതു,ആദ്യത്തെ പോസ്റ്റിങ് തന്നെ ഖോര്‍ഫുക്കാന്‍ എന്ന സ്ഥലത്താണ്. പെട്ടിയും പ്രമാണവും തൂക്കി കമ്പനി വണ്ടിയില്‍ യാത്ര തുടങി, ഷാര്‍ജ ദൈദ് റോഡിലൂടെ വണ്ടി പാഞ്ഞു പോയി കൊണ്ടിരിക്കുന്നു, അങകലെ മലകള്‍ പല പല പാളികളായി കാണാം പണ്ടു കഥകളില്‍ മാത്രം കേട്ടിട്ടുള്ള കണ്ടാല്‍ ഭീതി തോന്നുന്ന ചുവന്ന പാറക്കെട്ടുകള്‍.മിക്കവാറും വിജനമായ ആ രണ്ടു വരിപ്പാതയിലൂടെ പട്ടാണി ഡ്രൈവറും ഞാനും മാത്രം. ഇടക്കിടക്കു ഞാന്‍ ചോദിക്കുന്ന ചോദ്യങള്‍ക്കു ഉത്തരങള്‍ നല്‍കികൊണ്ടു അവന്‍ ഡ്രൈവിങ് തുടര്‍ന്നു.അവന്‍റെ സ്ഥായിയായ ഭാവം മൌനം ആയിരുന്നു.ഈ യാത്രക്കൊരു അവസാനം ഇല്ലെ എന്ന ആലോചനയില്‍ ഞാനും ഇരുന്നു.

ഭാവി എന്താകും എന്നുള്ള ആശങ്കകളും പേറി പടചോനെ കാക്കണേ എന്നു മനസ്സില്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടാണ് യാത്ര, ഉത്തരവാദിത്തങള് ഉള്ള ഒരു പുതിയ ജീവിത ത്തിലേക്കുള്ള യാത്ര എന്നു വേണമെങ്കില്‍ പറയാം. അവസാനം യാത്രക്കു വിരാമമിട്ടു വണ്ടി ഒരു പോര്‍ടോ കാബിനു മുന്നില്‍ നിര്‍ത്തി. ഈ കുഞു കൂടാണോ ഓഫീസ്? എന്‍റെ മനസ്സില്‍ ഓഫീസ് എന്നു പറഞ്ഞപ്പോള്‍ നീല ചില്ലിട്ട ഒരു ബഹുനിലക്കെട്ടിടം ആയിരുന്നു. ആദ്യത്തെ പ്രതീക്ഷ തന്നെ തകര്‍ന്നല്ലൊ എന്നു ചിന്തിച്ചു കൊണ്ടു നിന്ന എന്നെ ഡ്രൈവര്‍ നേരെ ഓഫീസ് സെക്രട്ടറിയുടെ അടുത്ത് കൊണ്ടാക്കി. ഞാന്‍ എന്‍റെ കയ്യിലുള്ള ലെറ്റര്‍ അയാള്‍ക്കു കൊടുത്തു.എന്നെ ഒന്നടിമുടി നോക്കി എനിക്കൊരു റൂം കാണിച്ചു തന്നു അതില്‍ ഇരുന്നോളാന്‍ പറഞ്ഞു .മാനെജര്‍ ഒരാഴ്ച ലീവിലാണു, അദ്ദേഹം വന്നാലെ ജോലി എന്തൊക്കെ ചെയ്യണം എന്നു പറയാന്‍ പറ്റൂ എന്നും പറഞ്ഞു.

എന്‍റെ റൂമിന്‍റെ ജനലിലൂടെ കണ്ട കാഴ്ച കൂടുതല്‍ പേടി പെടുത്തുന്നതായിരുന്നു. കണ്ണെത്താദൂരത്തോളം കറുത്ത ഉരുളന്‍ കല്ലുകള്‍ കിടക്കുന്നു അതിനപ്പറുത്തു മലനിരകളും.വളരെ കുറച്ചു ആളുകളേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ,മൂകമായ ഒരന്തരീക്ഷം.പലരെയും പരിചയപ്പെട്ടു.മിക്കവാറും എല്ലാവരും മലയാളികള്,വളരെ അത്യാവശ്യത്തിനെ എല്ലാരും സംസാരിക്കൂ‍.സംസാരത്തിനൊക്കെ ടാക്സ് ഉള്ളത് പോലെ തോന്നിച്ചു.

അങിനെ ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം എന്‍റെ റൂമിലോട്ടു കട്ടി ഗ്ലാസ് വെച്ച് കട്ടി മീശയുള്ള ഒരാള്‍ കയറി വന്നു.
മാനേ ‍: എന്താ പേര്
ഞാന്‍: നൌഷാദ് എന്നാണു സാര്‍
മാനേ ‍: ഇതിനു മുന്‍പ് ജോലി എടുത്ത പരിചയം ഉണ്ടോ അതോ കോസ്റ്റ് കോഡ് ആണോ?
ഞാന്‍ :നാട്ടില്‍ വര്‍ക് ചെയ്ത പരിചയം ഉണ്ട് സാര്‍.. ഒരു കൊല്ലമായി ഗുജറാത്തില്‍ ആയിരുന്നു അവിടുന്നാണു ഞാന്‍ ഇങോട്ടു പോന്നതു.എന്താണ് സാര്‍ ഈ കോസ്റ്റ് കോഡ്?
മാനേ ‍: കോസ്റ്റ് കോഡ് എന്നു വെച്ചാല്‍ തന്‍റെ ബന്ധുക്കള്‍ ആരെങ്കിലും ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടോ അവരുടെ കേറോഫില്‍ ആണോ വന്നിരിക്കുന്നതു എന്ന്.
ഞാന്‍ : ഇല്ല സാര്‍ ഞാന്‍ ബോംബെയില്‍ ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു വന്നതാ.(ഞാന്‍ വന്നതു ഒരളുടെ കേറോഫില്‍ ആണെങ്കിലും അതു പറ്ഞ്ഞില്ല)
മാനേ ‍: ഓകെ കേറോഫ് ഇല്ലെങ്കില്‍ ഇവിടെ കിടന്നു ജീവിച്ചു പോകാന്‍ വല്യ
പാടായിരിക്കും .
ഞാന്‍ : ഞാന്‍ നന്നായി ഹാര്‍ഡ് വര്‍ക്കു ചെയ്യും സാര്‍.എക്സ്പീരിയന്‍സ് ലെറ്റര്‍ വേണെങ്കില്‍ കാണിച്ചു തരാം. (അതില്‍ എന്‍റെ പഴയ മാനെജറെ കൊണ്ടു ഞാന്‍ ഹാര്‍ഡ് വര്‍ക്കര്‍ ആണുഎന്നു പ്രെത്യേകം എഴുതിച്ചിരുന്നു.)
മാനേ ‍: ചെയ്താല്‍ നിനക്കു കൊള്ളാം, ഞാന്‍ ആറു മാസം നോക്കും മര്യാദക്കു പണി ചെയ്തില്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യും മനസ്സിലായോ ?
ഞാന്‍ : (ഇടറുന്ന ശബ്ദത്തില്‍) സാര്‍ ഞാന്‍ ശെരിക്കും ജോലി എടുത്തോളാം സാര്‍......


ഇതു കേട്ട് കൊണ്ടു അപ്പൊഴെക്കും എന്‍റെ ഫ്രണ്ടായ ജൂനിയര്‍ എഞിനീയര്‍ കയറി വന്നു,അവന്‍ പറ്ഞ്ഞു ‘ഡാ നീ ഈ കോപ്പനെ അണോടാ സാര്‍ എന്നു വിളിക്കുന്നെ നിനക്കു വേറെ പണിയില്ലെടാ` അപ്പൊ ഇയാളല്ലെ നമ്മുടെ മാനേജര്‍ എന്നുള്ള എന്‍റെ ചോദ്യം കേട്ട് അപ്പുറത്തുള്ളവരെല്ലാം കൂടി വന്നു ചിരി തുടങി. ഞാന്‍ മൊത്തത്തില്‍ ഐസായി പ്പോയി...

അപ്പോള്‍ സെക്രറ്ററി പറ്ഞ്ഞു ‘ഇവന്‍ ഇവിടെയുള്ള ലാബിലെ അസിസ്റ്റന്‍റ് ആണു ഇതിവന്‍റെ സ്ഥിരം പരിപാടിയാ ആരൊക്കെ പുതിയതായി വരുന്നൊ അവരെ കൊണ്ട് സാര്‍ എന്ന് വിളിപ്പിക്കല്‘‍....നീ ഇതൊന്നും കാര്യാക്കെണ്ട...


എന്‍ ബി: ആ ഡേഷിനെ കണ്ടാല്‍ ഒരു മാനെജറുടെ ഫേസ് കട്ട് ആയിരുന്നു :)

Wednesday 4 April 2012

1998ലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഒരു ദിവസം....!

സമയം രാവിലെ 3:45 അലാറം അടിക്കുന്ന ശബ്ദം കേട്ട് ചാടിയെഴുന്നെറ്റു നെരെ സ്വെറ്റര്‍ എടുത്തിട്ടു ബാത്ത്റൂമിലോട്ടു ഓടി, എന്തിനാ സ്വെറ്റെര്‍ ഇട്ടെ എന്നു നിങള്‍ക്കു സംശയം ഉണ്ടാകും ആസ്ബെസ്റ്റോസ് മേഞ കൂരയാണു ഞങളുടെ ക്യാമ്പ്, ഇതില്‍ നിന്നും ഡോര്‍ തുറന്നാല്‍ നേരെ പുറത്തെ തണുപ്പിലോട്ടാണു ഇറങുക.ഹോ ആ തണുപ്പ് സഹിക്കാന്‍ കഴിയില്ല. ഓടിപ്പോയി റ്റോയ്ലെറ്റിലോട്ടുള്ള ക്യൂവില്‍ നില്‍ക്കുന്നു അങിനെ ഒരു വിധം റ്റോയ്ലറ്റ് എല്ലാം കഴിഞ്ഞു നേരെ ബാത്ത്റൂമിലോട്ടുള്ള ക്യൂ നിന്നു.ചൂടുവെള്ളം എന്നതു 3 മണിക്ക് എണീറ്റ് വരുന്ന ഏതാനും ചില ഭാഗ്യവാന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണു.ആ മരം കോച്ചുന്ന തണുപ്പില്‍ തണുത്ത വെള്ളത്തില്‍ കുളിച്ച് പുറത്തിറങി, ഡ്രെസ്സ് ചെയ്തു മെസ്സില്‍ കേറി റബ്ബര്‍ ഷീറ്റും (പോറോട്ടയുടെ കനവും വലിയ ചപ്പാത്തിയുടെ വലുപ്പവും രബ്ബര്‍ഷീറ്റിന്‍റെ ആക്രിതിയും ഉള്ള മൈദ കൊണ്ടുള്ള ഒരു സംഭവം) കറിയും കഴിച്ചു, 

ഹോ സമയം പോയി ..! സൈറ്റിലോട്ടുള്ള മിനി ബസ് 5:10നു പോകും . അഞ്ചു മണിക്കെങ്കിലും കേറിയിരുന്നില്ലെങ്കില്‍ നടുവിലെ സീറ്റ് കിട്ടുന്ന ഹതഭാഗ്യരില്‍ ഞാനും ഉള്‍പെടും. മടക്കി വെക്കുന്ന ആ സീറ്റില്‍ ഇരുന്നാല്‍ ചാരി ഇരിക്കാന്‍ കഴിയില്ല, എന്നതിനു പുറമെ രാവിലെത്തെ ഉറക്കവും നഷ്ടപ്പെടും. 45മിനുട്ട് അങിനെ ചാഞ്ഞിരിക്കേണ്ടി വരും ഭാഗ്യത്തിനു ഞാന്‍ കേറുമ്പൊള്‍ സൈഡിലെ സീറ്റ് കാലിയുണ്ടു, നേരെ കേറിയിരുന്നു ഉറങി സൈറ്റിലെത്തി. തലേന്നു രാത്രി ചെയ്തു വെച്ച ജോലിയുടെ ബാക്കി എടുത്തു ചെയ്യാന്‍ തുടങി. ഇന്നു രാവിലെ സബ്മിറ്റ് ചെയ്യണം എന്നു, ഇന്നലെ വൈകീട്ട് അഞ്ചു മണിക്കു വന്നു പറ്ഞ്ഞുപോയതാ മാനെജര്‍, അവനൊക്കെ പറ്ഞ്ഞു പോയാല്‍ മതിയല്ലൊ.....ഇന്നലെ രാത്രി 12 മണി വരെ പണിതാണു പകുതിയെങ്കിലും തീര്‍ക്കാന്‍ കഴിഞ്ഞതു. പണ്ടു തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതിനുള്ള ശിക്ഷയാണു ഇവനെ ഒക്കെ മാനേജര്‍ അയികിട്ടാന്‍ കാരണം എന്നു ഞാന്‍ സ്വയം സമാധാനിക്കും.

രാത്രി 8 മണിക്കെങ്കിലും റൂമില്‍ തിരിച്ചെത്തുക എന്നുള്ളതു ആ കാലത്തെ എന്‍റെ ഏറ്റവും വലിയ ആഗ്രഹങളില്‍ ഒന്നായിരുന്നു. പക്ഷെ അതു വെറും ആഗ്രഹമായിതന്നെ നിലനില്‍ക്കുകയാണു ചെയ്തതു. നോര്‍മലി എല്ലാദിവസ്വും 10 മണിക്കാണു തിരിച്ചു ക്യാമ്പില്‍ എത്തുക. കാലമാടന്‍ മാനേജര്‍ നാളെ തീര്‍ക്കണം എന്നു പറ്ഞ്ഞു വന്നാല്‍ രാത്രി 12 മണി വരെ ഇരുന്നെ പറ്റൂ.

സമയം രാവിലെ 9 മണിയായി മാനെജര്‍ എത്തി, നേരെ എന്‍റടുത്ത് വന്നു. അവന്‍റെ മുഖം കണ്ടാല്‍ തന്നെ അറിയാം അവനിന്നു ഭാര്യയില്‍ നിന്നും തെറി കിട്ടിയാണു വന്നിരിക്കുന്നത്. ഇന്നു ആ ദേഷ്യം മുഴുവന്‍ എന്‍റെ മേല്‍ തീര്‍ക്കും. എന്നത്തെയും പോലെ ആ ചോദ്യം ആവര്‍ത്തിച്ചു, പണി തീര്‍ത്തോ? കുറച്ചു കൂടി ബാക്കി ഉണ്ടെന്നു പറ്ഞ്ഞു, പിന്നെ 10 മിനിറ്റ്  എഫ് ഇല്‍ തുടങുന്ന വാക്ക്   ചേര്‍ത്തുള്ള ഒരു 10 തെറി, ‘നിന്നെ ഞാന്‍ ഇന്നു റ്റെര്‍മിനേറ്റ് ചെയ്യും നീ പണി ചെയ്യാന്‍ കള്ളനാണ്’‘ തുടങിയ പതിവു ഡയലോഗും അടിച്ചു. ഇതെന്നും കേള്‍കുന്നതു കാരണം ഞാന്‍ അത്ര കാര്യമാക്കിയില്ല. നാലാള്‍ ചെയ്യേണ്ട പണിയാണു ഒറ്റക്കു എന്നെ കൊണ്ടു ചെയ്യിക്കുന്നതു എന്നു അവനു തന്നെ അറിയാം പക്ഷെ സമ്മതിച്ചു തരില്ല. 

11 മണിയോടെ ഡ്രോയിങ് എല്ലാം തീര്‍ത്ത് കൊണ്ടു പോയി കൊടുത്തു. തിരിച്ചു വരുമ്പോള്‍ തന്നെ അടുത്ത പണി തന്നു.വൈകുന്നെരം ആകുമ്പോഴെക്കും അത് തീര്‍ന്നിരിക്കണം.ആ ലക്ഷ്യം മാത്രം മുന്നില്‍ വെച്ചു പണിയെടുത്തു കൊണ്ടിരുന്നു. ലഞ്ച്ബ്രേക് ഒരു മണിക്കൂര്‍ ഉണ്ടെന്നാണു വെപ്പ്, പക്ഷെ ഒരു ചിക്കന്‍ സാന്‍ഡ്വിച്ച് കഴിക്കാനുള്ള സമയമേ സാധാരണ കിട്ടാറുള്ളൂ. ഇന്നു ഭാഗ്യത്തിനു അഞ്ചു മണിക്കുള്ള ഓര്‍ഡര്‍ ഒന്നും കിട്ടിയിട്ടില്ല, 10 മണിക്കെങ്കിലും റൂമിലെത്താം എന്ന സന്തോഷത്താല്‍ എന്‍റെ മനസ്സില്‍ കുറെയധികം ലഡ്ഡു പൊട്ടി കൊണ്ടേ ഇരുന്നു.

സമര്‍പ്പണം
ഇന്നു എല്ലാ സൌകര്യങ്ളും ഉണ്ടായിട്ടും അതൊന്നും മനസ്സിലാക്കാതെ ജീവിക്കുന്നവര്‍ക്കു വെണ്ടി....!!

Sunday 1 April 2012

എന്‍റെ റോസി



പ്രിയ റോസി,  സ്നേഹം എന്താണെന്ന് നീയാണെനിക്കാദ്യം പഠിപ്പിച്ചു തന്നത്.
എനിക്കു വേണ്ടി എന്തും ചെയ്യാന്‍നീ തയ്യാറായിരുന്നു. നമ്മള്‍ ഒരുമിച്ചു കഴിഞ്ഞ 
ആ നല്ല നാളുകള്‍ എന്‍റെ മനസ്സില്‍ എപ്പോഴും തെളിഞ്ഞു വരാറുണ്ട്. 
സ്നേഹിച്ചവര്‍ വഞ്ചിച്ചാല്‍ അതു പെട്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു 
വരില്ല, അതാണു നിനക്കും സംഭവിച്ചത്, ഞാന്‍ നിന്നെ
വഞ്ചിച്ചു എന്നു നീ അറിഞ്ഞപ്പോഴേക്കും നീ ഈ ലോകത്തു
നിന്നും വിട പറ്ഞ്ഞിരുന്നു.അവസാന നിമിഷത്തില്‍
‘എന്നോട് എന്തിനിങ്ങിനെയൊരു കടും കൈ ചെയ്തു`
എന്നചോദ്യവുമായി കണ്ണടച്ച നിന്‍റെ മുഖം എന്‍റെ
മനസ്സില്‍ നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല.എനിക്കത്
ഈ ജീവിതത്തില്‍ മറക്കാന്‍ കഴിയുകയില്ലെന്ന
സത്യം നിനക്കും നന്നായറിയാം.

 ആള്‍സെഷ്യന്‍ ജനുസ്സില്‍ പെട്ട നിന്‍റെ മാതാവ് നിന്നെ പ്രസവിച്ച
 കാര്യം അറിഞ്ഞപ്പോള് ഞാനവിടെയെത്തി നിന്നെയും
നിന്‍റെ സഹോദരന്മാരെയും നോക്കി നില്‍കുമായിരുന്നു,
അഞ്ച് ആങ്ങളമാര്‍ക്കുള്ള ഒരേയൊരു  പെങ്ങളായിരുന്നു നീ
നിന്നെ വീട്ടിലേക്ക് കൊണ്ടു വരുവാന്‍ ഞാനന്ന് എന്തെല്ലാം
സാഹസങ്ങളും ത്യാഗങ്ങളും ചെയ്തു എന്നത് നിനക്കറിയില്ല.
നിനക്കു വേണ്ടി ഞാന്‍ ആഹാരംപോലും ബഹിഷകരിച്ചിരുന്നു
എന്‍റെ പിടിവാശിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ്
നിന്നെ വീട്ടിലോട്ടു കൊണ്ടു വരാന്‍ ഉമ്മ സമ്മതിച്ചത്.
ലോകം കീഴടക്കിയ സന്തോഷത്തോടെ നിന്നെ എന്‍റെ മാറോടണച്ചു
പിടിച്ച് വീട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ നീ  കുഞ്ഞു നാവു
കൊണ്ടു എന്‍റെ കയ്യില്‍ നക്കി ചെറിയ ശബ്ദം പുറപ്പെടുവിച്ചിരുന്നു.
ആ വരുന്ന വഴിക്ക് തന്നെ നിനക്കു റോസി എന്നു പേരിടുകയും ചെയ്തു.

 നിനക്കു പാല്‍ തരുവാന്‍ വേണ്ടി വീട്ടിലെ ഒരു നല്ല സ്റ്റീല്‍ പാത്രം
എടുത്തതിന് ഉമ്മ എന്നെ ശകാരിച്ചത് കേട്ട് നീ എന്‍റെ മുഖത്തേക്ക് സങ്കടത്തോടെ
നോക്കി നിന്നത് ഞാനിപ്പോഴും  ഓര്‍ക്കുന്നു. പിന്നെ പിന്നെ
ഉമ്മാക്കും നിന്നെ ഇഷ്ടമായി തുടങ്ങി. നിന്‍റെ കുസൃതികളെല്ലാം ഞങള്‍
ആസ്വദിച്ചിരുന്നു.ഒരു ദിവസം മുറ്റത്ത്  പാമ്പിഴയുന്നത് കണ്ടപ്പോള്‍  നീ ഉറക്കെ  കുരച്ച് ഞങ്ങളെ വിവരം അറിയിച്ചതടക്കം  ഞങ്ങള്‍ക്കായുള്ള നിന്‍റെ എണ്ണമറ്റ സേവനങ്ങള്‍ .ഞാനിപ്പോഴും ഓര്‍ക്കുന്നു.

ഞാന്‍ സ്കൂളില്‍  പോവുമ്പോള്‍ അടുത്തുള്ള തോടു വരെ നീ 
കൂടെ വന്നു സ്നേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു.സ്കൂളിലെ ശത്രുക്കള്‍
ആരെങ്കിലും നിന്നെ കണ്ടു കല്ലെടുത്തെറിയുമോ എന്ന ഭയത്താല്‍
നിന്നോട് ഞാന്‍ തിരിച്ചു പോകാന്‍ പറയുകയായിരുന്നു പതിവ്.
സ്കൂള്‍ കഴിഞ്ഞു തിരിച്ചുവീട്ടില്‍ എത്തുമ്പോള്  ഓടി വന്നു എന്റ്റെ
കാലുകളില്‍ നിന്‍റെ ശരീരം ഉരച്ച് നീ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു,
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ കൊടുക്കാന്‍ വച്ച ബിസ്കറ്റ് നിനക്കു
തരുന്നതിനു ഉമ്മയുടെ അടി എനിക്കു കിട്ടിയതിനു കണക്കുണ്ടാകില്ല.

  മറ്റാരോടും ഇല്ലാത്ത ഒരു സ്നേഹമായിരുന്നു എനിക്കു നിന്നോടുണ്ടായിരുന്നത്.
അത് നീ മനസ്സിലാക്കിയിരുന്നതു കൊണ്ടല്ലേ  കഴുത്തില്‍ കയര്‍
ഇടാന്‍ നീ എന്നെ അനുസരിച്ചതു,അവസാനനിമിഷം വരെയും
നിനക്കെന്നെ പൂര്‍ണ്ണ വിശ്വാസമായിരുന്നു.നമ്മുടെ ബന്ധത്തില്‍
ഉലച്ചില്‍ വന്നതെവിടെ ആണെന്നു നിനക്കോര്‍മ്മയുണ്ടോ?
നീ വളര്‍ന്ന് വലുതായി സുന്ദരി ആയപ്പോള്‍ നിന്നെ തേടി
കാമുകന്മാര്‍ എത്തി നമ്മുടെ വീട്ടില്‍ സ്ഥിര താമസം ആക്കിയപ്പോള്‍
വീട്ടിലോട്ട് ആര്‍ക്കും വരാന്‍ കഴിയാത്ത ഒരു അവസ്ഥയായി മാറി.
അവരോട് ഇറങ്ങിപോവാന്‍ പറയാന്‍ ഞാന്‍ നിന്നോട് പറ്ഞ്ഞപ്പോള്‍
നീ ഒന്നും പറയാതെ തലയും കുനിച്ചു നില്കുകയാണു ചെയ്തത്..അത്രയും
കാലം വളര്‍ത്തി വലുതാക്കിയ എന്‍റെ വാക്കിനു നീ ഒരു വിലയും കല്പിച്ചില്ല.

 ഒരു ദിവസം സ്കൂളില്‍ നിന്നും ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ ഓടി
വന്ന എന്നെ  നിന്‍റെ കാമുകന്മാര്‍ വീടിനു ചുറ്റും ഇട്ടോടിച്ചപ്പോള്‍
നീ നിസ്സംഗതയോടെ നോക്കി നിന്നതു എന്‍റെ മനസ്സിനെ വേദനിപ്പിച്ചു.
ഞാന്‍ വലിയ വായില്‍ നില വിളിച്ചു ജനലിന്‍റെ മുകളിലോട്ടു
കയറിയ സമയത്തു ഉമ്മ വടിയുമായി എത്തി നിന്‍റെ കാമുകന്മാരെ
ഓടിച്ചതു കാരണമാണു ഞാന്‍ രക്ഷപെട്ടതു അല്ലെങ്കില്‍  പുക്കിളില്‍
പത്തു സൂചി ഡോക്ട്ടര്‍ കുത്തിക്കയറ്റുമായിരുന്നു.
അതില്‍ പിന്നെയാണു ഞാന്‍ ഒരു പ്രതികാരദാഹിയായി മാറിയത്,
 നീ ആണു എല്ലാറ്റിനും കാരണം എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു ആ
ദേഷ്യത്തില്‍ ആണു ഞാന്‍ കയറുമായി വന്നു നിന്നെ വിളിച്ചതു,
ഞാന്‍ കയറില്‍ ഒരു കുടുക്കിട്ടു നിന്‍റെ കഴുത്തില്‍ ഇട്ടപ്പോള്‍ നീ
ഒന്നു പ്രതിഷേധിച്ചതു പോലും ഇല്ല. ആ കയറ് അടുത്തുള്ള
മാവിന്‍റെ കൊമ്പിലൂടെ ഇട്ട് നിന്നെ വലിച്ചു  പൊക്കി അടുത്തുള്ള
തെങ്ങില്‍ കെട്ടി വെച്ഛപ്പോള്‍ നീ പ്രാണവേദന കൊണ്ടു പിടയുകയായിരുന്നു.
അനക്കമറ്റ നിന്‍റെ ശരീരം ആ മാവിനു താഴെ തന്നെ
ഞാന്‍ ഒരു കുഴിയെടുത്ത് മൂടി.

നീ എന്നെ സ്നേഹിച്ചതു പോലെ നിസ്വാര്‍ഥമായ ഒരു സ്നേഹം
ഞാന്‍ പിന്നീട് ആരിലും കണ്ടിട്ടില്ല.പെട്ടെന്നുള്ള ദേഷ്യത്തിലാണ്
അന്നങ്ങിനെ  ഒരു കടുംകൈ ചെയ്തു പോയതു,അതിനെ
കുറിച്ച് ആലോചിക്കാന്‍ ഉള്ള പ്രായം അന്നെനിക്കില്ലാത്തതിനാലാവാം
അങ്ങിനെ സംഭവിച്ചത്.ഒരു ആറാം ക്ലാസുകാരനു  ചിന്തിച്ചാല്‍ തന്നെ

എത്ര ചിന്തിക്കാന്‍ കഴിയും.അതു സ്നേഹമുള്ള നീ മനസ്സിലാക്കും
എന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നു...

സ്വന്തം
ഇന്നും നിന്നെ കുറിച്ച് ആലോചിക്കുന്ന നിന്‍റെ യജമാനന്‍..

Saturday 7 January 2012

ഓര്‍മ്മകളില്‍ ഒരു പന്തയം

പ്രീഡിഗ്രിക്കു പഠിച്ചിരുന്ന കാലം.... കോളേജില്‍ അല്ലറ ചില്ലറ അടിയും കുത്തും ഒക്കെ ആയി വളരെ നല്ല ചീത്തപ്പേര് നിലനിര്‍ത്തി കൊണ്ട് പഠനത്തില്‍ മാത്രം ശ്രദ്ധിക്കാതെ നടന്ന കാലം. കുരുത്തക്കെടില്‍ ആരു മുന്നില്‍ നില്‍ക്കുംഎന്ന കാര്യത്തില്‍ മത്സരിച്ചിരുന്ന ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ - ഉമ്മര്‍,സലിം,മന്‍സൂര്‍,കോയ,പിന്നെ ഞാന്‍ ആദി‍.................

ഒരു സമര ദിവസം രാവിലെ കോളേജിലെത്തിയപ്പോള്‍ സ്വയം പ്രഖ്യാപിത നേതാവായ ഉമ്മര്‍ പറഞ്ഞു,
'നമുക്കിന്ന് ശിരുവാണി ഡാം കാണാന്‍ പോകാം രാത്രി കാടിന്നുള്ളില്‍ തന്നെ താമസിക്കുകയും ചെയ്യാം.'
ഇതു കേട്ട് 'കാട് എന്താ നിന്‍റെ അമ്മായിഅമ്മയുടെ വീടാണോ താമസിക്കാന്‍ ' എന്നു മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തു വന്നത് 'അളിയാ നമുക്കു പോയി അടിച്ചു പൊളിച്ചു വരാം' എന്നായിരുന്നു. മറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചുമ്മാ അവന്‍റെ ഇടി മേടിക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കണം നാവ് അവസരോതമായി പെരുമാറിയതു! എനിക്കു കാട്ടില്‍ പോകാന്‍ പേടി ഉണ്ടായിട്ടൊന്നും അല്ല, വെറുതെ എന്തിനാ വല്ല ആന കുത്തിയൊ, പുലി പിടിച്ചൊ ചാകുന്നതു എന്ന വിഷമം മാത്രം.

അങ്ങിനെ എല്ലാവരും ബസ്സിലേറി യാത്ര തിരിച്ചു. പാലക്കയം വരെയെ ബസ് സര്‍വീസ് ഉള്ളൂ അവിടെ നിന്നും ശിരുവാണി ഡാമിലോട്ട് പിന്നെയും16 കിലൊമീറ്റര്‍ ഉണ്ട്. ജീപ് സര്‍വീസ് മാത്രമെ ഡാമിലോട്ടുള്ളൂ. അടുത്ത ജീപ്പിന്റെ വരവിനായി ഞങള്‍ എല്ലാം അക്ഷമരായി കാത്തിരുന്നു. പക്ഷെ ഞങളുടെ ഭാഗ്യത്തിനു അപ്പോഴാണ്‌ ഡാമിലെ ജീവനക്കാര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി പോകുന്നലോറി അതുവഴി വന്നത്. ഡ്രൈവറെ മണിയടിച്ച് അതില്‍ വലിഞ്ഞു കയറി. അയാള്‍ ശിരുവാണിയെ കുറിച്ച് എല്ലാം വിവരിച്ചു തന്നു. നിറയെ വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെന്നും അവിടെ കുഴപ്പക്കാരനായ ഒറ്റകൊമ്പുള്ള ഒരു ഒറ്റയാന്‍ ഉണ്ടെന്നും, അവന്‍ കുറ ആളുകളെ ഓടിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരാഴ്ച മുന്‍പ് പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ഒരളെ വലിച്ചു കീറിയ കാര്യവും കൂട്ടത്തില്‍ പറയാന്‍ മറന്നില്ല. എന്തായാലും മുന്നോട്ട് വെച്ച കാല്‍ പുറകോട്ടെടുക്കുന്ന ശീലം പണ്ടേ ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടു മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഡാമില്‍ ഇറക്കി വിടുമ്പോള്‍ , തിരിച്ചു പോരുന്നോ, ഇനിയും സമയമുണ്ട് അലോചിക്കുവാന്‍ എന്നു കളിയാക്കി പറഞ്ഞ ഡ്രൈവറോട് ഒറ്റയാന്‍റെ കുത്ത് കൊണ്ട് ചാകാനാണ് യോഗമെങ്കില്‍ അതായിക്കൊട്ടെ എന്നു ഞങ്ങള്‍ തിരിച്ചു പറഞ്ഞു. അതു കേട്ട് ഞങ്ങളെ ആക്കിയ ഒരു ചിരിയും ചിരിച്ച് അയാള്‍ തിരിച്ച് പോയി.

തമിഴ് ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിച്ച അതി സുന്ദരമായ ഒരു ഡാം. ചുറ്റും ഇട തൂര്‍ന്ന മരങ്ങള്‍ . ഞങ്ങള്‍ ആ പ്രകൃതി സൌന്ദ്യര്യമെല്ലാം ആസ്വദിച്ച് റോഡിലൂടേ നടന്ന് ഡാമിന്‍റെ താഴ്ഭാഗത്തേക്ക് പോയി. അവിടെ ചെന്ന് ആദ്യം തന്നെ കൂടെ കൊണ്ടു വന്ന കുപ്പി പൊട്ടിച്ച് അടി തുടങ്ങി. അവിടെ തന്നെ ഇരുന്നു അത് തീര്‍ത്ത് വീണ്ടും മുകളിലോട്ട് പോയി. അകത്തുചെന്ന വീര്യം തന്ന ധൈര്യത്തില്‍ ആന ഞങള്‍ക്കു പുല്ലാണ് എന്ന മുദ്രാവക്യവും മുഴക്കി, ധൈര്യമുണ്ടേൽ ഇറങ്ങിവരാൻ പറ്ഞ്ഞ് കാട്ടിലോട്ട് കയറി. പാവം ആന, പേടിച്ചിട്ട് ഇറങ്ങി വന്നില്ല എന്ന് മാത്രമല്ല, അങ്ങനെ ഒരു ആന അവിടെ ഉള്ളതായി പോലും തോന്നിയില്ല.

അവിടെ നിന്നും നേരെ കൊയമ്പത്തൂരിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൌസിലേക്ക് പോകാന്‍ തീരുമാനിച്ചു. ഡാമില്‍ നിന്നും ഏകദെശം 6 കിലോമീറ്റര്‍ കാടിനുള്ളിലെ റോഡിലൂടെ നടന്നു പോകണം. അവിടെ ഒരു വാച്ച്മാന്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ സാധനങ്ങളുമായി വരുന്ന ഒരാളെ മാത്രമെ മനുഷ്യനായി ഇയാള്‍ കാണാറുള്ളു .ഞങ്ങളെ വളരെ സന്തോഷത്തോടെ അദ്ധേഹം സ്വീകരിച്ചു. പമ്പ് ഹൌസെല്ലാം തുറന്നു കാണിച്ചു തരികയും ചെയ്തു. അയാളുടെ ക്വാര്‍ട്ടെര്‍സില്‍ തിരിച്ചെത്തിയപ്പോള്‍ അതിന്‍റെ ഭിത്തിയിലെല്ലാം മണ്ണു പറ്റിയിരിക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പറഞ്ഞു,' 'ഇന്നലെ ഒരു ഒറ്റയാന്‍ വന്നു ദേഹം ഉരച്ചിട്ട് പോയതാ'. പിന്നെ ഡ്രൈവര്‍ പറഞ്ഞ ആ കഥ, കഴിഞ്ഞ ആഴ്ച മീന്‍ പിടിക്കാന്‍ വന്ന മൂന്നു പേരില്‍ ഒരാളെ ഇവന്‍ വലിച്ചു കീറിയ കാര്യം കൂടെ പറഞ്ഞപ്പോള്‍ ഞങ്ങളെ കുറേശ്ശെ ഭീതി കീഴടക്കാന്‍ തുടങ്ങി. വന്ന ആവെശം ഇപ്പോള്‍
ആരിലും കാണാനില്ല!

അവിടെ നിന്നു തിരിച്ചു ഡാമിലേക്കു പോകുകയും അവിടെയുള്ള ഒരു ക്വാര്‍ട്ടെഴ്സില്‍ രാത്രി കഴിച്ചു കൂട്ടാനുള്ള പെര്‍മിഷന്‍ എടുക്കുകയും ചെയ്തു.സമയം 6 മണിആയപ്പോഴെ ആകെ ഇരുട്ടായി. മൂടല്‍ മഞ്ഞും, ചൂളം കുത്തുന്ന തണുത്ത കാറ്റും ഒക്കെക്കൂടി രാത്രി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വല്ലാതെ തണുത്തപ്പോള്‍ ഒന്നു ചൂടാക്കാനുള്ള കാര്യത്തെ കുറിച്ച് ചര്‍ച്ചയായി. അവിടെയുള്ള ഒരാളോട് ചോദിച്ചപ്പോള്‍ 2 കിലോമീറ്റര്‍ അകലെ സൊയമ്പന്‍ സാധനം കിട്ടുന്ന സ്ഥലം ഉണ്ടെന്നും അതു ആദിവാസികള്‍കു വേണ്ടി ഉള്ള ഒരു സെറ്റ് അപ്പാണെന്നും പറ്ഞ്ഞു. അപ്പോഴാണു ആരു പോയി വാങ്ങിക്കും എന്ന പ്രശ്നം പൊങ്ങി വന്നത്. ആനയുടെ കഥയെല്ലം കേട്ട് എല്ലാവരും ഉള്ളില്‍ പേടിച്ചിരിക്കുകയാണ്.

ആരും ഒന്നും പറയുന്നില്ല. പോയി വാങ്ങുന്നതില്‍ നിന്നും രക്ഷപെടുന്നതിനും എനിക്ക് പേടിയില്ലെന്ന് തെളിയിക്കുന്നതിനും കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ പറഞ്ഞു,

'എനിക്കു 100 രൂപ തരികയാണേല്‍ ഞാന്‍ പോയി കൊണ്ടുവന്നു തരാം.'

എനിക്കറിയാം ആരും അതിനു സമ്മതിക്കില്ലെന്ന്. പക്ഷേ സംഭവിച്ചതു നേരെ മറിച്ചാണ്. അപ്പോഴെ ഉമ്മര്‍ 100 രൂപയെടുത്ത് മേശപ്പുറത്ത് വെച്ചു പറഞ്ഞു, 'പോയി സാധനം കൊണ്ടു വന്നിട്ട് എടുത്തൊ!' അങ്ങനെ ഞാന്‍ ഈ കുടുക്കിലേക്ക് സ്വയം തല വെച്ചു കൊടുത്തു. എവിടെയോ കിടന്നിരുന്ന വയ്യാവേലി...ഒന്നും വേണ്ടിയിരുന്നില്ല....

അങ്ങനെ ഞാന്‍ എഴുനെറ്റ്‌ പുറത്തോട്ട് നോക്കി ... ഒന്നും കാണാനില്ല. ഒരു വിളക്കും കൂടി ഇല്ലാതെ എങ്ങിനെ പോകും എന്നു ചിന്തിച്ചു നില്‍കുമ്പോഴാണു ഒരു കൈ എന്‍റെ ചുമലില്‍ പിടിച്ചത് ... അതു സലീമിന്‍റേതായിരുന്നു. അവന്‍ പറഞ്ഞു, 'നീ ഒറ്റക്ക് പോണ്ടാ
ഞാനും കൂടെ വരാം'. ഒരു സുഹൃത്ത് എന്നു പറഞ്ഞാല്‍ എന്താണെന്നു ഞാന്‍ അവ്നിലൂടെ ആണു മനസ്സിലാക്കിയിരിക്കുന്നതു. സുഹുത്ബന്ധത്തിനു ഇത്രയം വില കൊടുക്കുന്ന ഒരാളെ അവനു മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല. അവന്‍ കൂടെ ഉള്ളതു കൊണ്ടു എന്‍റെ പേടിക്ക് ചേറിയ ഒരു കുറവ് വന്നു.

ഞങ്ങള്‍ രണ്ടാളും നേരെ ഷാപ്പ് ലക്ഷ്യം വച്ചു നടന്നു. റോഡിന്‍റെ ഇരു വശങ്ങളില്‍ നിന്നും പല തരം ശബ്ദങ്ങള്‍ , ചീവീടു കരയുന്നതും,
രാത്രി സഞ്ചാരികളായ പക്ഷികളുടെയും, എങ്ങുനിന്നോ വരുന്ന മൃഗങ്ങളുടെ ശബ്ദങ്ങളും, എന്തിനു പറയുന്നു കരിയിലകള്‍ അനങ്ങുന്ന ശബ്ദം പോലും വളരെ വ്യക്തമായി കേള്‍ക്കാം. ഓരോ ശബ്ദവും മനസ്സില്‍ കൂടുതല്‍ ഭീതി നിറച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് കോട മഞ്ഞ് ഇറങ്ങും, അപ്പോള്‍ രണ്ട് മീറ്റര്‍ ദൂരത്തിലുള്ളതു പോലും കാണാന്‍ കഴിയുന്നില്ല. പേടി കൊണ്ടു മുട്ടുകാല്‍ ഇടിക്കും എന്ന് പറയുന്നത് സത്യമാണെന്നു എനിക്കന്നു മനസ്സിലായി.

കുറച്ച് നേരം നടന്നപ്പോള്‍ അകലെ ഒരു വിളക്ക് പ്രകാശിക്കുന്നത് കണ്ടു.

ഭിത്തിയെല്ലാം കാട്ടുമരം കൊണ്ടുണ്ടാക്കിയ ഒരൊറ്റ മുറി വീട് . മുനിഞ്ഞുകത്തുന്ന റാന്തല്‍ വിളക്കിനു താഴെ ഒരു വൃദ്ധന്‍ ഇരിക്കുന്നു.
ഞങ്ങളെ കണ്ട പാടെ തനി നാടന്‍ ഭാഷയില്‍ അയാള്‍ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു 'നിങള്‍ ഈ ചെയ്തതു വളരെ വിഡ്ഡിത്തമായി പോയി, ഇന്ന് അഞ്ചു മണിക്ക് റോഡില്‍ ആന ഇറങ്ങിയിട്ടുണ്ടായിരുന്നു, നിങ്ങളുടെ ഭാഗ്യം കൊണ്ടാണ് ഇപ്പോള്‍
ഇവിടെ എത്തിയത്. ഇനിയേതായാലും രാത്രി തിരിച്ചു പോകെണ്ട, നിങ്ങള്‍ ഇവിടെ കിടന്നോളൂ എന്നും പറഞ്ഞു. പക്ഷെ ഞങ്ങളെ കാണാതെ മറ്റുള്ളവര്‍ വിഷമിക്കും, അല്ലെങ്കില്‍ ഞങ്ങളെ തിരഞ്ഞ് അവര്‍ വരും എന്ന ചിന്ത മനസ്സില്‍ വന്നപ്പോള്‍ ഞങ്ങള്‍ പോകുകയാണെന്ന് പറഞ്ഞ് രണ്ടു കുപ്പിയും വാങ്ങി തിരിച്ചു നടന്നു.

സത്യത്തില്‍ ഞങ്ങളുടെ ഭയം അതിന്റെ പാരമ്യത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. പേടി കാരണം ഞങള്‍ക്കു പരസ്പരം സംസാരിക്കന്‍ പോലും കഴിയുന്നില്ല. ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അതു ഒറ്റയാനാണെന്നു തോന്നും, ഇടക്കിടെ പുറകിലോട്ട് തിരിഞ്ഞു നോക്കിയാണു നടക്കുന്നതെങ്കിലും ഇരുട്ടില്‍ ഒന്നും കാണാനും കഴിയുന്നില്ല. പെട്ടെന്നാണ് ഞങ്ങളുടെ തൊട്ടടുത്തായി വല്ലാത്തൊരു ശബ്ദം,ആ ശബ്ദത്തില്‍ ഞങള്‍ ഞെട്ടിത്തരിച്ചു നിന്നു പോയി ... വല്ലാത്ത ഭാരം കെട്ടി വച്ചതുപോലെ കാലുകള്‍ അനങ്ങുന്നില്ല ഓടണം എന്നു മനസ്സില്‍ തോന്നുന്നു, എങ്കിലും ഒരടി പോലും മുന്നോട്ട് വെക്കന്‍ കഴിയുന്നില്ല.ഞങ്ങള്‍ ഉറപ്പിച്ചു അതാ ആന ഞങ്ങളുടെ അടുത്ത് തന്നെ
എത്തിയിരിക്കുന്നു ... അതാ ആ കാലടിയൊച്ച വ്യക്തമായി കേള്‍കുന്നു, ഉടനെ തന്നെ ഞങ്ങളുടെ ശരീരം അവന്‍ വലിച്ചു കീറും. മരണ ഭയം എന്താണെന്നു ശരിക്കും തിരിച്ചറിഞ്ഞ സമയം. ഇതാ ബലിഷ്ടമായ ഒരു തുമ്പിക്കൈ എന്നെ ഉടനെ വായുവിലെക്കുയര്‍ത്തിയെടുക്കും.... വളരെ ശക്തിയോടെ നിലത്തടിച്ചു എന്റെ കഥ കഴിക്കും... വിധിക്കു മുന്നില്‍ കാലും കയ്യും തളര്‍ന്നു ഞങള്‍ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നിനുമാവാതെ കയ്യിലിരിക്കുന്ന കുപ്പിയില്‍ പിടി മുറുക്കി ഞാന്‍ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി,പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കിയിടത്ത്‌ എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല.

അധികം താമസിയാതെ ഇരുട്ടില്‍ ഞങ്ങള്‍ ഒരു മുളം കാട്ടിനടുത്താണ് നിന്നിരുന്നതെന്നും, അതിന്റെ അടുത്ത് തന്നെ ഒരു മരത്തിന്റെ ഉണങ്ങിയ വലിയൊരു കമ്പ് ഒടിഞ്ഞു വീണതാണെന്നും ഞങ്ങള്‍ക്കു മനസ്സിലായി. പക്ഷെ മുളപൊട്ടുന്ന ശബ്ദവും മരക്കൊമ്പ് വീണ ശബ്ദവും എല്ലാം കൂടി പകുതി ജീവന്‍ അപ്പോള്‍ തന്നെ അപഹരിച്ചിരുന്നു. അങ്ങനെ ഒരു വിധം ഞങ്ങള്‍ മറ്റു ആപത്തുകളിലോന്നും പെടാതെ തിരിച്ച് കോര്‍ട്ടേഴ്സിലെത്തി.

എല്ലാവരുടെയും മുഖത്ത് ടെന്‍ഷന്‍ ആയിരുന്നു. അപ്പോഴും മേശപ്പുറത്ത് നൂറു രൂപാ നോട്ടു കിടക്കുന്നുണ്ടായിരുന്നു. രണ്ടു ജീവന്റെ വില! ഹൃദയമിടിപ്പ് സാധാരണ ഗതിയിലാപ്പോള്‍ ആ പണം കയ്യിലെടുത്തിട്ട് ഞാന്‍ പറഞ്ഞു,
'
'ഇനിയെന്റെ ജീവിതത്തില്‍ ഞാനൊരു പന്തയത്തിനില്ല...!!'